തിരുവനന്തപുരം:
എല്ലാ തലമുറകളിലും പെട്ടവർ സാമൂഹ്യ നീതിക്കുവേണ്ടി പോരാടിയിട്ടുണ്ടെന്നും അതേ സാമൂഹ്യ നീതിക്കുവേണ്ടി ഇന്നും നാം സംസാരിക്കുന്നു എന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ‘സാമൂഹ്യ നീതിയും മനുഷ്യബന്ധങ്ങളും’ എന്ന വിഷയത്തിൽ മണ്ണന്തല ജെ എം എം സ്റ്റഡി സെന്ററിൽ മലങ്കര സഭയുടെ പതിനെട്ടാം മാർത്തോമ്മാ ഡോ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമുക്കുവേണ്ടി മാത്രമായി നമുക്ക് ജീവിക്കാൻ ആവില്ല. മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്തുകൊടുക്കണമെന്ന സുവർണ്ണ പെരുമാറ്റ സംഹിത വേദപുസ്തകത്തിലൂടെ നാം മനസ്സിലാക്കുന്നു. മനുഷ്യനിലെ സ്വാർത്ഥതയാണ് സാമൂഹ്യ നീതി നടപ്പിലാക്കുന്നതിന് വിഘാതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യബന്ധങ്ങളെ കുറിച്ച് പറയുമ്പോൾ മനുഷ്യത്വം എന്താണെന്നുള്ള തിരിച്ചറിവ് ഉണ്ടാകണമെന്നും ജസ്റ്റിസ് പറഞ്ഞു.
സെന്റർ ഡയറക്ടർ ഡോ ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷനായി. ഡോ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ ജോസഫ് മാർ ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, വെരി റവ എബ്രഹാം സമുവേൽ, സെന്റർ ജോയിന്റ് ഡയറക്ടർ റവ ഷിബു ഒ പ്ലാവിള, സഭാ സെക്രട്ടറി റവ എബി ടി മാമ്മൻ, ട്രസ്റ്റീ അൻസിൽ കോമാട്ട്, ഡോ കെ എൻ നൈനാൻ എന്നിവർ പ്രസംഗിച്ചു. പരുത്തിപ്പാറ ഇമ്മാനുവേൽ, നന്തൻകോട് ജെറുസലേം ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.




































