തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളെയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നതെന്നും അദ്ദേഹം പറയുന്നു
രാഹുലിന്റെ അറസ്‌റ്റ്വൈകുന്നതിന് എതിരെയും കെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും. ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ട്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്നുവെന്നും അവർ ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണ് രാഹുലിനെ സംരക്ഷിക്കുന്നത്. കേരളത്തിന് കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. രാഹുലിന് എതിരായി മുൻപ് വന്നിട്ടുള്ള പല കേസുകളിലും സമാനമായി സംരക്ഷണം ലഭിച്ചിരുന്നു. സംഘടിത കുറ്റകൃത്യമാണ് നടന്നതെന്നും എല്ലാത്തിന്റെയും തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമാവുകയാണ്. രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് രാഹുലിനെ തള്ളിപ്പറഞ്ഞത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ രാഹുൽ മാങ്കൂട്ടത്തിലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. രാഹുൽ വടി കൊടുത്ത് അടി വാങ്ങിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെയും ഇരയെയും മാധ്യമങ്ങളെയും ഒക്കെ വെല്ലുവിളിച്ചു. പിആർ ഏജൻസിയെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ രാഹുൽ ആക്രമിച്ചുവെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.






































