കല്‍പാത്തി രഥോത്സവം; ദേവരഥ സംഗമത്തിന് ഒഴുകിയെത്തി ആയിരങ്ങള്‍

Advertisement

കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമത്തിന് ഒഴുകിയെത്തി ആയിരങ്ങള്‍. മന്തക്കര മഹാഗണപതിയുടെ രഥവും അഗ്രഹാരവീഥികളില്‍ പ്രദക്ഷിണം തുടങ്ങി. വൈകിട്ട് പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ കുതിരവാഹന അലങ്കാരവും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ അശ്വവാഹന എഴുന്നള്ളത്തും നടന്നു.

വൈകിട്ട് നാലിന് ആരംഭിച്ച രഥപ്രയാണം രാത്രി ഏഴിന് അവസാനിക്കും. ഞായറാഴ്ച പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍ രഥാരോഹണം നടന്നു. രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങള്‍ ഗ്രാമ പ്രദക്ഷിണത്തിനിറങ്ങി. വൈകിട്ട് ഏഴോടെ കല്‍പ്പാത്തി കാത്തിരിക്കുന്ന ദേവരഥസംഗമം നടക്കും. ത്രിസന്ധ്യയില്‍ ദേവരഥങ്ങള്‍ തേരുമുട്ടിയില്‍ സംഗമിക്കുന്നത് കാണാനെത്തിയവര്‍ കല്പത്തിയുടെ വീഥികളെ ജന സമുദ്രമാക്കുന്നു.

പാലക്കാടന്‍ അഗ്രഹാരങ്ങളുടെ ഭൂപടത്തില്‍ ഉറച്ചഗ്രാമമാണ് കല്‍പ്പാത്തി. കാശിയില്‍നിന്ന് കൊണ്ടുവന്ന് പ്രതിഷ്ഠിച്ച വിശ്വനാഥസ്വാമിയാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠ. അതിനാല്‍ കാശിയില്‍ പാതി എന്നും പിന്നീട് അത് ലോപിച്ച് കല്‍പ്പാത്തിയുമായി എന്നാണ് ഐതീഹ്യം. ഗതാഗത സൗകര്യങ്ങളില്ലാത്ത കാലത്ത് നിലമ്പൂര്‍-മഞ്ചേരി ഭാഗങ്ങളില്‍നിന്ന് കാളവണ്ടിയില്‍ ആളുകള്‍ കല്‍പ്പാത്തിയിലെത്തിയിരുന്നു.

Advertisement