അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. ‘ഡോക്ടർ’ എന്ന് ഈ വിഭാഗക്കാർ ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു.
1916ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് പ്രകാരം തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്. ഹർജിയിൽ നാഷണൽ മെഡിക്കൽ കമീഷനടക്കം നോട്ടീസയച്ചു. ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
































