തിരുവല്ല : തിരുവല്ലയിൽ പത്തൊമ്പതു വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. അഡീഷണൽ ജില്ലാ കോടതി ശിക്ഷാവിധി വ്യാഴാഴ്ച പ്രസ്താവിക്കും.
2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റേഡിയോളജി വിദ്യാർഥിനിയായ അയിരൂർ സ്വദേശിനിയെയാണ് പഠിക്കുന്ന സ്ഥാപനത്തിന്റെ മുന്നിൽവച്ച് അജിൻ റെജി കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തിയ ശേഷം കയ്യിൽ കരുതിയ പെട്രോൾ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിലാണ് ക്രൂര കൊലപാതകം നടത്തിയത്. പെൺകുട്ടിയെ തീകൊളുത്തുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതിയെ സംഭവസ്ഥലത്തുവച്ചു തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അജിനും പെൺകുട്ടിയും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. പഠിക്കുന്ന കാലത്തും നിരന്തരം പ്രണയാഭ്യർഥന നടത്തി അജിൻ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. കോടതിയിൽ വിശ്വാസമുണ്ടെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കവിതയുടെ മാതാപിതാക്കൾ പ്രതികരിച്ചു.
































