കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച് യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിച്ച് രക്ഷപെട്ട കേസിൽ പ്രതികളായ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് തടവുശിക്ഷ. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാര്‍വതി എന്നിവരെയാണ് ഒരുവര്‍ഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴത്തുക പേഴ്സിന്റെ ഉടമസ്ഥയ്ക്ക് നല്‍കാനും ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നാലിലെ സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) ശ്വേത ശശികുമാറാണ് വിധി പ്രസ്താവിച്ചത്.
ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തേക്കുള്ള ബസ് അമ്പലംമുക്ക് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണ് പേരൂര്‍ക്കടയില്‍ നിന്ന് കയറിയ പാലോട് സ്വദേശിയായ യാത്രക്കാരിയുടെ പേഴ്‌സ് തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ പ്രതികളെ പിടികൂടി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവർക്കെതിരെ കേസുണ്ട്. പലയിടത്തും വിവിധ പേരും വിലാസവുമാണ് നല്‍കാറ്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് അരുണ്‍ ഹാജരായി. ബിഎൻഎസ് മുന്നൂറ്റിനാലാം വകുപ്പ് അനുസരിച്ചുള്ള സ്‌നാച്ചിംഗ് കുറ്റത്തിനാണ് ശിക്ഷ. ഈ കുറ്റകൃത്യം പുതിയതായി നിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്. ഈ വകുപ്പ് അനുസരിച്ചുള്ള കേരളത്തിലെ ആദ്യ വിധിയാണിത്.
































