തിരുവനന്തപുരം : 2025-ലെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ് മഹാകവി വയലാറിന്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27 വൈകിട്ട് 5ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിയിലൂടെ ഇ സന്തോഷ്‌കുമാറാണ് പുരസ്കാരത്തിന് അർഹനായത്. വയലാർ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമർപ്പിക്കും.
‘വയലാർ വർഷം 2025-26 : 50-ാം സമൃതിയും അവാർഡും’ എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വയലാർ അവാർഡ് ജേതാക്കളായ പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ, കെ പി രാമനുണ്ണി, സുഭാഷ്‌ചന്ദ്രൻ, ടി ഡി രാമകൃഷ്ണൻ, വി ജെ ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ, എസ് ഹരീഷ്, ബെന്യാമിൻ, അശോകൻ ചരുവിൽ, ഇ സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് വയലാറിൻ്റെ സ്‌മരണയ്ക്കായി 50 സ്‌മൃതി ദീപം തെളിയിച്ച് നിർവഹിക്കും. 12 വർഷം വയലാർ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായിരുന്ന പ്രൊഫ. എം കെ സാനുവിനെ ചടങ്ങിൽ അനുസ്‌മരിക്കും.
അവാർഡ് സമർപ്പണ ചടങ്ങിൽ വയലാറിൻ്റെ ശാസ്ത്രീയ സംഗീത കൃതികളെ ഉൾപ്പെടുത്തി ഡോ. കെ ആർ ശ്യാമയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സംഗീത വിഭാഗം അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത അവതരണവും വയലാറിൻ്റെ കവിതയെ ആസ്‌പദമാക്കി വയലാറിൻ്റെ ചെറുമകൾ രേവതി വർമ്മ നേതൃത്വം നൽകി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്താവിഷ്കാരവും എൻ എസ് സുമേഷ് കൃഷ്‌ണൻ്റെ കവിതാലാപനവും പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ 12 ഗായകർ പങ്കെടുക്കുന്ന വയലാർ ഗാനസന്ധ്യയും നടക്കും.
































