127 പെണ്‍കുട്ടികൾക്ക് ഒറ്റ ശുചിമുറി, അന്തിയുറങ്ങുന്നത് 3 ക്ലാസ് മുറികളിൽ, തിരുനെല്ലി റെസിഡൻഷ്യൽ സ്കൂളിൽ ആദിവാസി വിദ്യാര്‍ത്ഥികളോട് കൊടുംക്രൂരത

Advertisement

കല്‍പ്പറ്റ: വയനാട്ടിൽ ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളോട് കൊടുംക്രൂരത. വയനാട് മാനന്തവാടി തിരുനെല്ലിയിലെ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ അന്തിയുറങ്ങുന്നത് ക്ലാസ് മുറികളിൽ. 127 പെണ്‍കുട്ടികളെ മൂന്ന് ക്ലാസ് മുറികളിലായിട്ടാണ് താമസിപ്പിച്ചിരിക്കുന്നത്. 127 പെണ്‍കുട്ടികള്‍ക്കായി ഇവിടെ ഒറ്റ ശുചിമുറിയാണ് ആകെയുള്ളത്.

റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയില്‍ ആയതോടെയാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് മാറ്റിയത്. എന്നാൽ, അസൗകര്യങ്ങള്‍ക്കുനടുവില്‍ ശുചിമുറി പോലും ഇല്ലാതെ ക്ലാസ് മുറികളിലെ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ കഴിയുകയാണ് വിദ്യാര്‍ത്ഥികള്‍. പൊതുമരാമത്ത് വകുപ്പ് അപകടാവസ്ഥയിലാണെന്ന് സാക്ഷ്യപ്പെടുത്തിയ കെട്ടിടത്തിന് തൊട്ടുസമീപത്താണ് സ്കൂളിലെ 257 വിദ്യാര്‍ത്ഥികളും പഠിക്കുന്നത്.

റെസിഡൻഷ്യൽ സ്കൂൾ ജൂലൈയിൽ കണ്ണൂർ ആറളത്തേക്ക് മാറ്റാൻ തീരുമാനം ആയിട്ടും നടപടിയായില്ല. മന്ത്രി ഒ ആര്‍ കേളുവിന്‍റെ പഞ്ചായത്തിലാണ് സംഭവം. ആറളത്തെ സ്കൂൾ ബിൽഡിങ്ങിൽ വൈദ്യുതി ലഭിക്കാത്തതാണ് കുട്ടികളെ മാറ്റാത്തത് എന്നാണ് അധികൃതരുടെ ന്യായം. മൂന്ന് ക്ലാസ് മുറികളിലാണ് ഇത്രയും കുട്ടികൾ താമസിക്കുന്നതെന്നും അധികൃതർ സ്ഥിരീകരിച്ചു.ജൂലൈയിൽ സ്കൂൾ മാറ്റത്തിന് തീരുമാനമായതാണെന്നും സീനിയര്‍ സൂപ്രണ്ട് ജയൻ നാലുപുരക്കൽ പറഞ്ഞു.

Advertisement