നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി

Advertisement

തിരുവനന്തപുരം. നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. നാളെ ശബരിമലയിൽ ദർശനം നടത്തും. മറ്റന്നാൾ വർക്കലയിലും കോട്ടയത്തും നാലാം നാൾ എറണാകുളത്തും വിവിധ പരിപാടികളിൽ പങ്കെടുക്കും.

വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർ‌ലേക്കറും പത്നിയും മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്ന് താമസം. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് പോകും.10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാർഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തിൽ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോർവീൽ ഡ്രൈവ് ഗൂർഖ വാഹനത്തിൽ സ്വാമി അയ്യപ്പൻ റോഡിലൂടെയായിരിക്കും യാത്ര. 12.20 മുതൽ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാൻ രാഷ്ട്രപതി സോപാനത്തുണ്ടാവുക. ദർശനത്തിനുശേഷം പ്രത്യേകം സജ്ജമാക്കിയ മുറിയിൽ രാഷ്ട്രപതി വിശ്രമിക്കും. മൂന്ന് മണിയോടെ നിലക്കലിലേക്ക് മടങ്ങും.
ശബരിമല ദർശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. ‌23ന് 10.30ന് രാജ്‌ഭവനിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് പാലാ സെയ്ൻ്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24ന് എറണാകുളം സെയ്ന്റ് തേരേസാസ് കോളജിലെ ചടങ്ങിൽ പങ്കെടുത്തശേഷം ഡൽഹിക്ക് മടങ്ങും.

Advertisement