തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൊളുത്തി. മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.
ഒക്‌റ്റോബര്‍ 22 മുതല്‍ 28 വരെ നടക്കുന്ന കായിക മേളയില്‍ 12 വേദികളിലായി 20,000 കുട്ടികള്‍ പങ്കെടുക്കും. 742 ഫൈനല്‍ മത്സരണങ്ങളാണ് ഇത്തവണത്തെ കായികമേളയിലുള്ളത്. ഇന്‍ക്ലൂസിവ് സ്‌പോര്‍ട്‌സില്‍ 1944 കായിക താരങ്ങള്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയില്‍ നിന്നും 12 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടി മേളക്കുണ്ട്. അത്ലറ്റിക് മത്സരങ്ങള്‍ 23-ാം തിയതി മുതല്‍ 28 വരെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും.
രണ്ടാം തവണയാണ് ഒളിമ്പിക് മാതൃകയില്‍ സ്‌കൂള്‍ കായികോത്സവം സംഘടിപ്പിക്കുന്നത്. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്‌സും കായിക മാമാങ്കത്തിന്റെ ഭാഗമാകും. സ്‌കൂള്‍ കായിക മേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണക്കപ്പാണ് ഇത്തവണ നല്‍കുന്നത്. ഒക്ടോബര്‍ 16ന് കാസര്‍കോട് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ പര്യടനം മറ്റെല്ലാ ജില്ലകളും താണ്ടി ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു.
































