ബംഗളൂരു.ശബരിമല ശ്രീകോവിലിലെ പുതിയ വാതിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രം ട്രസ്റ്റ്. ഇടപാട് നടത്തിയത് പോറ്റി നേരിട്ടാണെന്നും ക്ഷേത്രത്തിന് ബന്ധമില്ലെന്നും ട്രസ്റ്റ് സെക്രട്ടറി എൻ എസ് വിശ്വംഭരൻ. അറസ്റ്റിന് മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരുവിൽ എത്തിയിരുന്നുവെന്നും വെളിപ്പെടുത്തൽ.
സ്വർണപാളിയിലെ സ്വർണം കൈക്കലാക്കിയത് മാത്രമല്ല, ശബരിമല ശ്രീകോവിലിന്റെ വാതിൽ പ്രദർശിപ്പിച്ചും ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വൻ തട്ടിപ്പ്. ചൈന്നെക്ക് പുറമെ ബംഗളൂരുവിലും പണപ്പിരിവ് നടത്തി. സ്വർണം പൂശിയ ശേഷം വാതിൽ ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പണപ്പിരിവ് നടത്തിയെന്നാണ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. വ്യവസായികൾ ഉൾപ്പടെ നിരവധി പേരിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും പണം വാങ്ങി..
അറസ്റ്റിന് മുമ്പ് ഉണ്ണികൃഷ്ണപോറ്റി ക്ഷേത്രത്തിൽ എത്തിയിരുന്നുവെന്നും ട്രസ്റ്റ് സെക്രട്ടറി എൻ എസ് വിശ്വംഭരൻ പറഞ്ഞു.
അറസ്റ്റിന് മുമ്പ് എന്തിനാണ് പോറ്റി ബംഗളൂരുവിൽ വന്നത്. നടത്തിയ ഇടപാടുകളുടെ തെളിവുകൾ നശിപ്പിക്കാനാണോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്





































