കോട്ടയം അയർക്കുന്നത്ത് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി അൽപ്പാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴി നൽകിയത്. അയർക്കുന്നം ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് അൽപ്പാനയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 14നാണ് കൊലപാതകം നടന്നത്. അടുത്ത ദിവസം തന്നെ ഭാര്യയെ കാണാനില്ല എന്ന് അയർക്കുന്നം പൊലീസിൽ സോണി പരാതി നൽകുകയായിരുന്നു. പൊലീസ് പരാതിയിൽ അന്വേഷണം നടത്തവേ സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം പ്രതിയിലേക്കെത്തിയത്.
ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടിൽ കാട് വൃത്തിയാക്കുന്നതിനായി ഉടമസ്ഥർ സോണിയെ ഏൽപ്പിച്ചിരുന്നു. സോണി അൽപ്പാനയുമായി നിർമാണം നടക്കുന്ന വീട്ടിലേക്ക് എത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പക്ഷെ മടങ്ങി പോകുമ്പോൾ സോണി തനിച്ചായിരുന്നു. ഇതോടെ ഇയാളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തുകയായിരുന്നു. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് സോണി പറഞ്ഞു.
































