ബിജെപിയുടെ വികസന മുന്നേറ്റ യാത്രയുടെ വേദിയിലെത്തി പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍,സ്ഥാനാര്‍ഥിയാകുമോ

Advertisement

തൃശൂര്‍: ബിജെപിയുടെ വികസന മുന്നേറ്റ യാത്രയുടെ വേദിയിലെത്തി പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശൂരില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി ഗോപാലകൃഷ്ണന്‍ നയിക്കുന്ന ജാഥയുടെ വേദിയിലാണ് ഔസേപ്പച്ചന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ആര്‍എസ്എസിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പരിപാടിയിലും ഔസേപ്പച്ചന്‍ പങ്കെടുത്തിരുന്നു. അന്ന് ആര്‍എസ്എസിനേയും മോദിയേയും ഔസേപ്പച്ചന്‍ പുകഴ്ത്തി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും ബിജെപി വേദിയില്‍ ഔസേപ്പച്ചന്റെ സാന്നിധ്യം എന്നത് ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഔസേപ്പച്ചന്‍ മത്സരിച്ചേക്കും എന്നുളള അഭ്യൂഹം ശക്തമാണ്. വേദിയില്‍ വെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഔസേപ്പച്ചനെ ബി ഗോപാലകൃഷ്ണന്‍ ക്ഷണിക്കുകയും ചെയ്തു. ഔസേപ്പച്ചനെ പോലുളള ആളുകള്‍ നിയമസഭയിലേക്ക് മത്സരിക്കണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന് വേണ്ടി തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ആശയം നോക്കാതെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പരിപാടിയില്‍ സംസാരിക്കവേ ഔസേപ്പച്ചന്‍ പറഞ്ഞു. ” ഭാരതം, നമ്മുടെ രാജ്യം നമ്മുടെ അമ്മയാണ്. സംസ്‌ക്കാരത്തിന്റെ കാര്യത്തില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് നമ്മുടെ രാജ്യമാണ്. മക്കളായ നമ്മള്‍ എല്ലാവരും ഓരേ ചിന്തയില്‍, ഒത്തൊരുമയോടെ വളരേണ്ടവരാണ്. ജാതിമത ഭേദമന്യേ, ആശയങ്ങളില്‍ വ്യത്യാസം ഉണ്ടാകും. പക്ഷേ നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

മറ്റ് രാജ്യങ്ങളേക്കാളും ഒരുപാട് വളര്‍ച്ച കണ്ട് കൊണ്ടിരിക്കുന്ന രാജ്യമാണ് നമ്മുടേത്. അതിനുളള തയ്യാറെടുപ്പ് കുറച്ച് കാലമായി നടക്കുന്നു. ഇനിയും അത് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തണം. ഇവിടെ ആശയങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കാം.ഒരമ്മ പെറ്റ മക്കളില്‍ തന്നെ പലര്‍ക്കും പല ഇഷ്ടങ്ങള്‍ ഉണ്ടാവാം. പക്ഷേ അവരുടെ കുടുംബത്തിന് വേണ്ടി അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. അത് തന്നെയാണ് നമ്മുടെ രാജ്യത്തിന് വേണ്ടി ഓരോ ഭാരതീയനും ചെയ്യേണ്ട കടമ.

ബി ഗോപാലകൃഷ്ണനേയും ഔസേപ്പച്ചന്‍ പ്രകീര്‍ത്തിച്ചു. ബി ഗോപാലകൃഷ്ണന്‍ ഏറ്റവും പ്രാപ്തനായ വ്യക്തിയാണ്. എവിടെയൊക്കെ കുഴപ്പങ്ങളുണ്ടോ, ആര്‍ക്കൊക്കെ പ്രശ്നങ്ങളുണ്ടോ ഇതെല്ലാം ശരിയാക്കുന്ന കോടതിയില്‍ ആണ്. അത് തന്നെയാണ് അദ്ദേഹം വ്യക്തിജീവിതത്തിലും ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് നല്ല ചിന്താശേഷി ഉണ്ട്. അദ്ദേഹം നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് എല്ലാ വിജയങ്ങളും നേരുന്നു”, ഔസേപ്പച്ചന്‍ പറഞ്ഞു.

Advertisement