‘സ്വര്‍ണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച്‌ നല്‍കി’യെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ണായക മൊഴി;കോടതിയിൽ ഹാജരാക്കാൻ റാന്നിയിലേക്ക് പുറപ്പെട്ടു, മറ്റ് പ്രതികൾക്കും കുരുക്ക് മുറുക്കാൻ എസ് ഐ റ്റി

Advertisement

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക മൊഴിയുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരിക്കുന്നത്.

ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച്‌ നല്‍കിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. കല്‍പേഷ് വന്നതും ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കണ്ടെത്താനുള്ള ആശ്രമത്തിലാണ് എസ്‌ഐടി.

പത്ത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം
ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി 11.30 ന് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പുറപ്പെട്ടു.ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകാനാണ് ആലോചന.നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ എടുത്തത്.

മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് കല്‍പേഷിനാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു യാത്ര ദുരൂഹമെന്നും എസ്‌ഐടി വിലയിരുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മുന്‍ മൊഴികളിലും വൈരുധ്യമുണ്ടെന്നും എസ്‌ഐടി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് എസ്‌ഐടി പരിശോധന നടത്തിയിരുന്നു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തത്.

നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), ആര്‍ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ട് പേരാണ് പ്രതികള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു പ്രതികള്‍.

Advertisement