പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയുമായി സ്കൂൾ മാനേജ്മെന്റ്. ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസ്സിയെയും സസ്പെൻഡ് ചെയ്തു. അധ്യാപികയായ ആശക്കെതിരെ ഗുരുതരമായ ആരോപണവുമായി അർജുന്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞയാഴ്ച ഇൻസ്റ്റഗ്രാമിൽ അർജുൻ ഉൾപ്പെടെ 4 കുട്ടികൾ തമ്മിൽ മെസേജ് അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ സ്കൂൾ അധികൃതർ ഇടപെട്ടിരുന്നു. ഇതിനെത്തുടർന്ന് ക്ലാസ് ടീച്ചറായ ആശ അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി സഹപാഠികൾ പറഞ്ഞു. ഭീഷണിപ്പെടുത്തിയ ദിവസം ഇനി സ്കൂളിലേക്ക് ഇല്ലെന്ന് സുഹൃത്തുക്കളോട് അർജുൻ പറഞ്ഞിരുന്നു. തുടർന്ന് 14 ന് സ്കൂൾ യൂണിഫോമിൽ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
കുടുംബക്കാരും അർജുനെ പല വിഷയങ്ങളിലും കുറ്റപ്പെടുത്തിയിരുന്നതായി സഹപാഠികൾ പറഞ്ഞു. കുറ്റക്കാരിയായ അധ്യാപികക്കെതിരെ കടുത്ത നടപടികൾ വേണമെന്നാവശ്യപ്പെട്ട് സ്കൂളിലെ വിദ്യാർഥികൾ പ്രതിഷേധിച്ചു. ഹെഡ്മിസ്ട്രസ്സ് അധ്യാപികയെ ന്യായീകരിക്കുകയാണെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ഡിവൈഎസ്പി എസ് ഷംസുദീൻ്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പ്രധാനാധ്യാപിക യു ലിസ്സി, അധ്യാപിക ആശ എന്നിവരെ സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ കെ ആർ കൊച്ചുകൃഷ്ണൻ അറിയിച്ചത്. തുടർനടപടികൾ സർക്കാർ വകുപ്പ് തല നിർദ്ദേശങ്ങൾക്കനുസരിച്ച് തീരുമാനിക്കും. ഇതോടെയാണ് വിദ്യാർഥികൾ പ്രക്ഷോഭത്തിൽ നിന്നും പിന്മാറിയത്. സ്കൂൾ ചൊവ്വാഴ്ച വരെ അടച്ചിടാൻ തീരുമാനിച്ചു.
































