ചെന്താമരയുടെ ശിക്ഷ കോടതി ശനിയാഴ്ച പ്രസ്താവിക്കും… രാജീവ് ഗാന്ധി വധക്കേസ് ശിക്ഷയും പ്രോസിക്യൂഷന്‍ പരാമര്‍ശിച്ചു

Advertisement

പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ കോടതി ശനിയാഴ്ച പ്രസ്താവിക്കും. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷയിന്മേലുള്ള വാദത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചെന്താമരയെ കോടതിയില്‍ ഹാജരാക്കിയത്. അതിക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കണം. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ആ കുടുംബത്തിലെ രണ്ടുപേരെ കൂടി കൊലപ്പെടുത്തിയ കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധി വധക്കേസ് കൂടി ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം.
വധശിക്ഷ അല്ലെങ്കില്‍ പരോള്‍ ഇല്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസ് ശിക്ഷയും പ്രോസിക്യൂഷന്‍ പരാമര്‍ശിച്ചു. ഈ കേസില്‍ പ്രതികള്‍ക്ക് പരോള്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു തരത്തിലും അത്യപൂര്‍വമായ കേസല്ലെന്ന് പ്രതിഭാഗം വാദിച്ചു. സജിതയുടെ കൊലപാതകത്തിന് മുമ്പ് ഒരു പെറ്റി കേസില്‍ പോലും ചെന്താമര പ്രതിയായിട്ടില്ല. ഇരട്ടക്കൊല ഈ കേസിന്റെ ഭാഗമായി പരിഗണിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

Advertisement