യുവതികള്‍ ജനലോ വാതിലോ തുറന്നാലുടൻ തുണിപൊക്കും; കഴക്കൂട്ടത്ത് പിടിയിലായ ‘ഷോമാൻ’ റിമാൻഡിൽ

Advertisement

തിരുവനന്തപുരം: യുവതികള്‍ക്കുനേരേ നപതിവായി നഗ്നതാപ്രദർശനം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി വിനോദ് (35) ആണ് പിടിയിലായത്.

തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി പ്രൊഫഷണലുകളായ യുവതികള്‍ക്കുനേരേയായിരുന്നു ഇയാള്‍ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തിയിരുന്നത്. ലേഡീസ് ഹോസ്റ്റലുകളിലും യുവതികള്‍ മാത്രം താമസിക്കുന്ന വീടുകളിലും ഒളിച്ചിരുന്നായിരുന്നു ഇയാള്‍ നഗ്നതാപ്രദർശനം നടത്തിയിരുന്നത്.

ഐ.ടി പ്രൊഫഷണലുകളായ യുവതികള്‍ താമസിക്കുന്ന ഹോസ്റ്റലുകളുടെയും വീടുകളുടെയും സമീപത്തെത്തി കാത്തുനില്‍ക്കുന്നതാണ് ഇയാളുടെ രീതി. യുവതികള്‍ കതകോ ജനലോ തുറന്നാല്‍ ഉടൻ നഗ്നതാ പ്രദർശനം നടത്തും. നഗ്നതാ പ്രദർശനത്തിന് പുറമേ ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും ചെയ്യാറുണ്ടെന്നും യുവതികള്‍‌ പറയുന്നു.

എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തുമ്പോഴേയ്ക്കും രക്ഷപ്പെടുകയായിരുന്നു യുവാവിന്റെ പതിവ്. മാനക്കേട് കരുതി പല സ്ത്രീകളും രേഖാമൂലം പരാതിപ്പെട്ടിരുന്നില്ല. രാത്രിയില്‍ ജനലോ വാതിലോ തുറക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ പൊറുതിമുട്ടിയ താമസക്കാർ എങ്ങനെയെങ്കിലും ഇയാളെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

അങ്ങനെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനടുത്ത് വനിതകള്‍ മാത്രമുള്ള വീടിന് സമീപം വന്ന് നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടകളും കാണിച്ച യുവാവിന്റെ വിഡിയോ സ്ത്രീകള്‍ മൊബൈലില്‍ പകർത്തിയത്. ആ ദൃശ്യം ഉള്‍പ്പടെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴക്കൂട്ടം എസ്.എച്ച്‌.ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ റിമാൻഡ് ചെയ്തു.

Advertisement