ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നാലെ മിന്നല്‍ സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍

Advertisement

താമരശേരി ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ മിന്നല്‍ സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ പ്രവര്‍ത്തനവും നിര്‍ത്തിവച്ചതായും മറ്റിടങ്ങളില്‍ അത്യാഹിത മാത്രമേ പ്രവര്‍ത്തിക്കുയുളളുവെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. അതേസമയം ഡോക്ടറെ വെട്ടിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അക്രമം അപലപീനയമാണെന്നും സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ജോലിസുരക്ഷ ഉറപ്പാക്കുന്നതില്‍ സംവിധാനം പരാജയപ്പെട്ടെന്ന് കെജിഎംഒഎ പറഞ്ഞു. ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട സമയത്ത് നല്‍കിയ ഉറപ്പ് പാഴായെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് താമരശേരി താലുക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് വെട്ടേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോക്ടര്‍ അപകടനില തരണം ചെയ്തു. അക്രമി സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച സനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. ‘എന്റെ കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും’ സനൂപ് ആക്രോശിച്ചു. സാരമായി പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓഗസ്റ്റിലാണ് കുട്ടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയെ ആദ്യം ചികിത്സിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. ഈ സമയത്ത് ആശുപത്രി അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പനി ബാധിച്ച് എത്തിയ കുട്ടിക്ക് വേണ്ട ചികിത്സ നല്‍കിയില്ലെന്നായിരുന്നു കുടുംബം പരാതിപ്പെട്ടിരുന്നത്.

Advertisement