ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിലും അടിമുടി ദുരൂഹത, കൂടുതൽ പേർക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡ്

Advertisement

പത്തനംതിട്ട: ഈ വർഷം ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിലും അടിമുടി ദുരൂഹതയെന്ന് കണ്ടെത്തൽ. നിലവിലുള്ള സ്വർണ കോട്ടിങ് ഇളക്കി വീണ്ടും ചെയ്യാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന തിരുവാഭരണം കമ്മീഷണറുടെ കണ്ടെത്തൽ എട്ട് ദിവസത്തിനകം തിരുത്തിയതായി കണ്ടെത്തി. സന്നിധാനത്ത് വച്ച് പരമ്പരാഗത രീതിയിൽ സ്വർണം പൂശാം എന്ന ഉത്തരവ് ആണ് തിരുത്തിയത്. 2025 ജൂലൈ 30ന് എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ ഇ മെയിൽ ആണ് ദുരൂഹമായി പിൻവലിച്ചത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ചർച്ചയക്ക് പിന്നാലെ ആയിരുന്നു മലക്കം മറിച്ചിൽ ഉണ്ടായത്.

അതേസമയം, സ്വർണ്ണപ്പാളി വിവാദത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ ബി സുധീഷ് കുമാർ എന്നിവർക്കെതിരെ നടപടിക്കാണ് നീക്കം. ഇന്നത്തെ ബോർഡ് യോഗത്തിൽ തീരുമാനമെടുക്കും. വിരമിച്ച ഇവരുടെ പെൻഷൻ തടഞ്ഞുവെക്കാനാണ് നീക്കം.

Advertisement