ആലുവയിലെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. ചെങ്ങമനാട് പൊലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരനെതിരെയും കുറ്റപത്രം നൽകി.
മെയ് 19നാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. കുഞ്ഞിനെ അമ്മതന്നെയാണ് മൂഴിക്കുളം പാലത്തിന് സമീപം ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്നത്. ചെങ്ങമാട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കുഞ്ഞിന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ലിസ ജോൺ ആണ് കുട്ടി പീഡനത്തിനിരയായ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് കുട്ടിയുമായി കൂടുതൽ അടുപ്പംപുലർത്തിയിരുന്നവരുടെ ലിസ്‌റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.
കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യംചെയ്തതിൽ നിന്ന് പ്രതിയായ പിതൃസഹോദരനിലേക്ക് സംശയങ്ങൾ നീളുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ചെങ്ങമനാട് പൊലീസും പോക്സോ കേസിൽ പുത്തൻകുരിശ് പൊലീസുമാണ് അന്വേഷണം നടത്തിയത്. പോക്സോ കേസിൽ മുവാറ്റുപുഴ പോക്സോ കോടതിയിൽ പുത്തൻകുരിശ് പൊലീസും കുറ്റപത്രം സമർപ്പിച്ചു.
































