ഒറ്റപ്പാലം. നഗരത്തില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത് മണിക്കൂറുകളോളം ജനങ്ങളിൽ പരിഭ്രാന്തി പരത്തി.ഒറ്റപ്പാലം നഗരത്തിലെ ആർ എസ് റോഡിനോട് ചേർന്ന ചന്തപ്പുരയിലാണ് കാൽപ്പാടുകൾ കണ്ടത്.വനം വകുപ്പ് എത്തി നടത്തിയ പരിശോധനയിൽ ഇത് പുലിയുടേത് അല്ലെ എന്ന് വ്യക്തമായി
മണിക്കൂറുകളോളം പരിഭ്രാന്തിയിലായ ജനങ്ങളുടെ ആശങ്കയൊഴിഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ്
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് നഗരത്തിലെ ഓട്ടോ ഡ്രൈവറായ യുവാവ് പുലി റോഡ് മുറിച്ച് കിടക്കുന്നത് കണ്ടെന്ന വിവരം ഒറ്റപ്പാലം പോലീസിനെയും വനം വകുപ്പിനെയും അറിയിക്കുന്നത് . ഇതിന് പിന്നാലെ സമീപത്തായി കാൽപ്പാടുകളും കണ്ടെത്തിയിരുന്നു .വിവരം പുറത്തുവന്നതോടെ നഗരത്തിലെത്തിയവർ പരിഭ്രാന്തിയിലായി.രാവിലെ കുളപ്പുള്ളിയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ പുലിയുടേത് അല്ലെന്ന് വ്യക്തമായി .
കാട്ടുപൂച്ചയുടെ കാൽപ്പാടുകൾ ആണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം . ജനങ്ങളിൽ ആശങ്ക പടർന്ന സാഹചര്യത്തിൽ നിരീക്ഷണ ക്യാമറ ഉൾപ്പെടുന്ന സംവിധാനങ്ങൾ സ്ഥാപിച്ച് നിരീക്ഷണം ഉറപ്പാക്കും എന്ന് വനം വകുപ്പ് അറിയിച്ചു.കുളപ്പുള്ളി ഫോറസ്റ്റർ ജി അനിൽകുമാറിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ പ്രശാന്ത്,റെസ്ക്യൂ വാച്ചർ സിപി സദാശിവൻ, എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത് .കാൽപ്പാടുകളുടെ അളവെടുത്ത് വിദഗ്ധ സംഘത്തിന് അയച്ചു നൽകിയ ശേഷമായിരുന്നു പുലിയുടേത് അല്ലെന്നത് വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
representational image





































