ശബ്ദരേഖ വിവാദത്തിൽ നടപടി: ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയെ മാറ്റി, വിപി ശരത് പ്രസാദിനെ തരംതാഴ്ത്തി

Advertisement

തൃശൂർ: ‌തൃശൂർ സിപിഎമ്മിലെ പുറത്തുവന്ന ശബ്ദരേഖ വിവാദത്തിൽ നടപടിയെടുത്ത് സിപിഎം നേതൃത്വം. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയെന്നാണ് റിപ്പോർട്ട്. ശരതിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയെന്നാണ് പുറത്തുവരുന്ന വിവരം. കൂറ്ററാൽ ബ്രാഞ്ചിലേയ്ക്കാണ് തരം താഴ്ത്തിയത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ശരതിനെ നീക്കുകയും ചെയ്തു. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ശരത് പ്രസാദ്. തൃശൂരിലെ മുതിർന്ന നേതാക്കളായ എംകെ കണ്ണനെതിരേയും എസി മൊയ്തീനെതിരേയും സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തൽ. ശബ്ദരേഖ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ശബ്ദരേഖയിലെ പരാമർശത്തിൽ നേതാക്കൾക്ക് അമർഷമുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. എന്നാൽ അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദിൻ്റെ വാദം.

Advertisement