കെഎസ്ആർടിസി സ്കാനിയ ബസ് റദ്ദാക്കിയതിന് വൻ പിഴ; പണം അടച്ച് അറസ്റ്റ് ഒഴിവാക്കി എം ഡി

Advertisement

പത്തനംതിട്ട: കെഎസ്ആർടിസി സ്കാനിയ ബസ് റദ്ദാക്കിയതിന് 82,000 രൂപ പിഴ. പണം അടച്ച് എംഡി അറസ്റ്റ് ഒഴിവാക്കി. അടൂരിലെ അധ്യാപിക പ്രിയയുടെ യാത്ര മുടങ്ങിയതിലാണ് നടപടി. യാത്രക്കാരിയുടെ ഹർജിയിൽ കെഎസ്ആർടിസിക്ക് 82,000 രൂപ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ വിധിച്ചിരുന്നു.

പിഴ തുക അടയ്ക്കാൻ വൈകിയതോടെ എംഡിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്നാണ് ഹർജിക്കാരിക്ക് കെഎസ്ആർടിസി നഷ്ടപരിഹാരം നൽകി അറസ്റ്റ് ഒഴിവാക്കിയത്. 2018 ഓഗസ്റ്റ് 1 ന് മൈസൂർ യാത്ര മുടങ്ങിയതിലാണ് കമ്മീഷൻ നടപടിയെടുത്തത്.

കഴിഞ്ഞ‌ മെയ് മാസത്തിൽ ഒരു പുള്ളിമാൻ കാരണം നഷ്ടം കെഎസ്ആർടിസിക്ക് ഭീമൻ തുകയാണ് നഷ്ടമായിരുന്നു. മാനിനെ ഇടിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലായ സ്‌കാനിയ ബസ് വിട്ടുനൽകുന്നതിനാണ് കോടതിയിൽ പതിമൂന്ന് ലക്ഷം രൂപ കെഎസ്ആർടിസിക്ക് ചിലവഴിക്കേണ്ടി വന്നത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന സ്‌കാനിയ ബസാണ് വനംവകുപ്പ് എടുത്ത കേസിൽ കുടുങ്ങി പിഴയൊടുക്കേണ്ടി വന്നത്.

ഏപ്രിൽ 19ന് മുത്തങ്ങക്കടുത്ത എടത്തറയിൽ വനപാതയിൽ റോഡിന് കുറകെയെത്തിയ മാനിനെ ബസിടിക്കുകയായിരുന്നു. മാനിന് തൽക്ഷണം ജീവൻ പോയതോടെ വനപാലകരെത്തി സ്‌കാനിയ ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. കോടതിയിലെത്തിയ കേസിൽ കെഎസ്ആർടിസിയുടെ ഹർജിയിൽ ബത്തേരി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴയടച്ച് ബസ് വിട്ടുനൽകാൻ വനംവകുപ്പിനോട് നിർദ്ദേശിച്ചത്. കോടതി നിർദ്ദേശിച്ച ബോണ്ട് തുക കെഎസ്ആർടിസി അധികൃതർ കോടതിയിൽ കെട്ടിവയ്ക്കുകയായിരുന്നു.

Advertisement