ന്യൂഡല്‍ഹി:എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സമ്മാനിക്കും. ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങും. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടൻമാർ. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയും ഏറ്റുവാങ്ങും. 2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് ഇന്ന് സമ്മാനിക്കുന്നത്.
ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖാനും 12th fail സിനിമയിലെ മികച്ച പ്രകടനത്തിന് വിക്രാന്ത് മാസിയെയും മികച്ച നടന്മാരായി തെരഞ്ഞെടുത്തത്. റാണി മുഖർജിയാണ് മികച്ച നടി. ‘മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങും. ആദ്യമായാണ് മലയാള നടന്‍ ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.
‘ഉള്ളൊഴുക്കാണ്’ മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരത്തിന് ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മിഥുൻ മുരളി അർഹനായി. മികച്ച ,കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസിനാണ്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങൾ എം.കെ രാംദാസ് സംവിധാനം ചെയ്ത ‘നേകൽ’ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ചു.വൈകിട്ട് നാലുമണിക്ക് വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും.
































