കോഴിക്കോട്: ജിഎസ്ടി ഒഴിവാക്കിയതോടെ ഹോട്ടലുകളില്‍ പോയി പൊറോട്ടയ്ക്ക് വില കുറഞ്ഞില്ലേ എന്ന് ചോദിക്കണ്ട. നിലവിലുള്ള വില തന്നെ കൊടുക്കേണ്ടിവരും.
18 ശതമാനമുണ്ടായിരുന്ന പൊറോട്ടയുടെയും ചപ്പാത്തിയുടെയും ജിഎസ്ടി തിങ്കളാഴ്ച മുതല്‍ പൂർണമായി ഇല്ലാതാവുമെങ്കിലും അത് പായ്ക്കറ്റിലുള്ളതിന് മാത്രമേ ബാധകമാകുകയുള്ളൂ. അതുകൊണ്ട് പൊറോട്ട പ്രേമികള്‍ അത്ര ആഹ്ലാദിക്കേണ്ട.
വൻകിട കമ്പനികള്‍ ഇറക്കുന്ന പായ്ക്കറ്റ് പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഇനി 18 ശതമാനം കുറച്ച് കൊടുത്താല്‍ മതി.
ഉത്പാദന മേഖലയില്‍ 40 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ള കമ്പനികളേ ജിഎസ്ടിയുടെ പരിധിയില്‍ വരുകയുള്ളൂ. അതുകൊണ്ട് അവരിറക്കുന്ന ഉത്പന്നങ്ങള്‍ക്കേ വിലക്കുറവ് അനുഭവപ്പെടുകയുള്ളൂ എന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്. മറ്റുള്ളവർ ജിഎസ്ടി ഇല്ലാതെ തന്നെയാണ് വില്‍പ്പന നടത്തുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് കാലങ്ങളായി അഞ്ച് ശതമാനമാണ് നികുതി.






































