രാഹുൽ മാങ്കൂട്ടത്തെ ന്യായികരിച്ച് രമേശ് പിഷാരടി, ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്

Advertisement

👉 അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോ മന്ത്രി പരിഹസിച്ചുവെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. വെളിച്ചെണ്ണ വിലക്കയറ്റം അതിരൂക്ഷമാണ്. പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. സപ്ലെയ്കോ അടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്. 420 കോടി ആവശ്യപ്പെട്ടതില്‍ പകുതി പോലും അനുവദിച്ചിട്ടില്ല. ശരിക്കും സിപിഐക്കാര്‍ അവതരിപ്പിക്കേണ്ട പ്രമേയം ആണിതെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

👉 പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി .ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് എന്‍എച്ച്എഐ കോടതിയെ അറിയിച്ചു.

👉 സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു.

👉 പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. എംഎല്‍എക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേഷിന്റെ പ്രതികരണം. എന്നാല്‍, ആരോപണങ്ങള്‍ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുമെന്നും വിധി വരട്ടെയെന്ന് പറയാന്‍ രാഹുലിന്റെ വിഷയത്തില്‍ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു.

👉 ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നതെന്ന് സുരേഷ് ഗോപി തിരസ്‌കരിച്ച ആനന്ദവല്ലി. തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോള്‍ കരുവന്നൂരിലെ പണം വാങ്ങി നല്‍കുമെന്ന് പറഞ്ഞിരുന്നുവെന്നും അതു പ്രതീക്ഷിച്ചാണ് അവിടെ ചെന്നതെന്നും മറുപടി കേട്ടപ്പോള്‍ വലിയ സങ്കടമായെന്നും ആനന്ദവല്ലി പറഞ്ഞു.

👉 കൊല്ലത്ത് ഊരിത്തെറിക്കാറായ ടയറുമായി സ്‌കൂള്‍ ബസിന്റെ അപകട യാത്ര. കൊട്ടാരക്കര കലയപുരത്താണ് സംഭവം. ഏനാത്ത് മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ബസാണ് അപകടകരമായ രീതിയില്‍ ഓടിയത്. സ്‌കൂള്‍ ബസിന്റെ മുന്നിലത്തെ ടയര്‍ മീറ്ററുകളോളം ഉരഞ്ഞ് നീങ്ങി.

👉 തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

👉 ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വര്‍ണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് കോര്‍ട്ടേഴ്സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍ ആയിഷ(41)യാണ് മാഹി പോലീസിന്റെ പിടിയിലായത്.

👉 പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വന്‍ തോതില്‍ സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പൊലീസ് പിടിയില്‍. അരപ്പാറ സ്വദേശിയായ നാസര്‍ (48) ആണ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 13നാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്നു സ്ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടിയത്.

👉 സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ ഉയരുന്നതോടെ കുട്ടികളുമായി അമ്മമാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സംസ്ഥാനത്ത് വര്‍ധനവ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ മാത്രം ഗാര്‍ഹിക പീഡനം നേരിട്ട 19 സ്ത്രീകള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പറക്കമുറ്റാത്ത ഒന്‍പതു മക്കളും ഇല്ലാതായി.

👉 സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുണ്ടെന്ന് സിപിഎം നേതാവ് നാസര്‍ കൊളായി. കാക്കനാടന്‍ എഴുതിയ ‘കുടജാദ്രിയിലെ സംഗീതം” എന്ന പൂര്‍ണ്ണ പബ്ലിക്കേഷന്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് നദ്വി ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറി എന്ന പരാമര്‍ശമുള്ളതെന്ന് നാസര്‍ കൊളായി പറഞ്ഞു.

👉 മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

👉 ശബരിമല ദ്വാരപാലക പാളിയിലെ തൂക്ക വ്യത്യാസത്തില്‍ അന്വേഷണം നടത്തി വ്യക്തത ഉണ്ടാകട്ടെയെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കും. ദ്വാരപാലക ശില്‍പ്പത്തിന്റെ കോപ്പര്‍ പാളികളാണ് ദേവസ്വം കൈമാറിയത്.

👉 ആഗോള അയ്യപ്പ സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഫണ്ട് സ്പോണ്‍സര്‍ഷിപ്പ് വഴിയാണെന്നും 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു.

Advertisement