ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശിയായ ഗിരീഷാണ് ഏറ്റവും ഒടുവില്‍ പിടിയിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ഇനി ആറുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കാലയളവില്‍, വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് തന്നെ ഇരയാക്കിയെന്ന് കുട്ടി ചൈല്‍ഡ് ലൈൻ അധികൃതർക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. പ്രതികളുമായി പരിചയം ഡേറ്റിങ് ആപ്പ് വഴിയായിരുന്നു. സർക്കാർ ജീവനക്കാരും, പ്രാദേശിക രാഷ്ട്രീയ നേതാക്കളും, ഫുട്ബോള്‍ പരിശീലകരുമുള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതികളായത് പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
വിദ്യാർത്ഥിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോളാണ് പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചത്. കുട്ടിക്ക് ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടി എങ്ങനെ അക്കൗണ്ട് തുറന്നുവെന്ന് കണ്ടെത്തുന്നതിനൊപ്പം, മറ്റാരുടെയെങ്കിലും സഹായം കുട്ടിക്ക് ഉണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികള്‍ കുട്ടിയെ വിളിച്ചുവരുത്തുകയും പണം കൈമാറുകയും ചെയ്തിട്ടുണ്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തി. ഫോണ്‍ ലൊക്കേഷൻ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരും പ്രതികപട്ടികയില്‍ ഉണ്ടെന്നാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.






































