വയനാട്. സുഗന്ധഗിരിയിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറെ അർധരാത്രി ഓഫിസിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രതീഷ് കുമാറിനെ കുരുക്കിലാക്കി ശബ്ദരേഖ.പരാതിയിൽ നിന്ന് പിൻമാറാൻ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നത്. തെറ്റ് പറ്റിപ്പോയെന്ന് രതീഷ് കുമാർ പറയുന്നത് ശബ്ദരേഖയിലുണ്ട്. ഇതിന് പിന്നാലെ രതീഷ് കുമാറിനെ വനംവകുപ്പ് സസ്പെന്‍ഡ് ചെയ്തു.
കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണ്. തെറ്റുപറ്റിപ്പോയി. നാറ്റിക്കരുത്. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ രതീഷ് കുമാർ അതിജീവിതയോട് കെഞ്ചുകയാണ്.തനിക്ക് നേരിട്ട പീഡന ശ്രമത്തിന് ആര് മറുപടി പറയുമെന്ന് വനം വകുപ്പ് ജീവനക്കാരി കൃത്യമായി മറുപടി നൽകുന്നു.
അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്തും സമ്മർദ നീക്കം ഉണ്ട് എന്നാണ് പരാതി. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് ഓഫീസിൽ വച്ച് പീഡന ശ്രമം ഉണ്ടായത്. രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകയെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദരേഖ പുറത്തുവന്നതോടെ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രതീഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. . ഇത്ര ശക്തമായ തെളിവുണ്ടായിട്ടും പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നില്ല എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയനാട് സൌത്ത് ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു






































