തൃശ്ശൂർ. ഏങ്ങണ്ടിയൂരിൽ മദ്യലഹരിയിൽ മകൻ തള്ളിയിട്ടതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് അച്ഛൻ മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടിൽ 71 വയസ്സുള്ള രാമുവാണ് മരിച്ചത്. സംഭവത്തിൽ മകൻ രാഗേഷിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ്ചെയ്തു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ രാഗേഷ് അച്ചൻ രാമുവുമായി വഴക്കിടുകയും, തുടർന്ന് അച്ചനെ പിടിച്ചു തള്ളുകയും ചെയ്തു. ചുമരിൽ തലയിടിച്ച് വീണ രാമുവിന് ഗുരുതരമായി പരിക്കേറ്റു. സംഭവ സമയം വീട്ടിൽ രാമുവും, രാഗേഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തലയിടിച്ച് വീണതിനെ തുടർന്ന് രാമുവിന് അനക്കമില്ലാതെയായതോടെ ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്ന അമ്മ ശകുന്തളയെ രാഗേഷ് വിവരമറിയിക്കുക യായിരുന്നു. ശകുന്തളയെത്തി രാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. വധശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഗേഷ്






































