തിരുവനന്തപുരം. പോലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.നാളെ ആരംഭിക്കുന്ന പതിനാലാം നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ
കൊണ്ട് സജീവമാകും.അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുന്ന ഭേദഗതി ബില്ലും ഈ സഭ സമ്മേളനത്തിൽ ചർച്ചയാകും.മനുഷ്യന് സംരക്ഷണം ഉറപ്പാക്കാനാണ് പുതിയ നിയമഭേദഗതി വനം മന്ത്രി
എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.
സാധാരണ ഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ
കൂടുതലായി ഉണ്ടാവുക.ഇത്തവണ പക്ഷേ അങ്ങനെയല്ല.ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അങ്ങോട്ടും
ഇങ്ങോട്ടുമടിക്കാൻ വടികളുണ്ട്.രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന് തുറുപ്പ് ചീട്ട്.കുന്നംകുളം സ്റ്റേഷനിൽ യൂത്ത്കോൺഗ്രസ് നേതാവിനെ പോലീസ് മർദ്ദിച്ചതടക്കം പോലീസിനെതിരെ ഉയർന്ന പരാതികൾ ഉയർത്തിക്കാട്ടി നിയമസഭയിൽ സർക്കാരിനെ പ്രതിപക്ഷം കടന്നാക്രമിക്കും.പോലീസ് അതിക്രമങ്ങളെ കുറിച്ച് മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിടുകയാണ് ലക്ഷ്യം.
തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണിപറഞ്ഞു
സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.നിയമസഭയിൽ അതിനു
തുടക്കമിടും.അയ്യപ്പ സംഗമവും,തൃശൂരിലെ ശബ്ദരേഖ വിവാദവും സഭയിൽ ചർച്ചയാകും.അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്ന നിയമഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ സഭയിൽ എത്തുന്നുണ്ട്
ഒക്ടോബർ 10 വരെയാണ് സഭ ചേരുന്നത്





































