ടാര്‍ഗറ്റ് നല്‍കാന്‍ ഇതൊരു കമ്പനിയല്ല,ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കെതിരെ പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ രൂക്ഷവിമർശനം

Advertisement

കൊച്ചി.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കെതിരെ പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ രൂക്ഷവിമർശനം. കമ്പനി പോലെ പാർട്ടി പ്രവർത്തനം നടത്തരുതെന്നും, പ്രവർത്തകർക്ക് ടാർഗറ്റ് കൊടുക്കുന്നതിനെതിരെയുമാണ് വിമർശനം. അമിത ജോലിഭാരം കാരണം മണ്ഡലം പ്രസിഡന്റുമാർ രാജിവെക്കാനൊരുങ്ങുകയാണെന്ന് ഭാരവാഹികൾ യോഗത്തിൽ തുറന്നടിച്ചു.

ഇന്നലെ ഓൺലൈനിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗത്തിലാണ് പ്രവർത്തകർക്ക് ടാർഗറ്റ് കൊടുക്കുന്ന രാജീവ്‌ ചന്ദ്രശേഖർ ശൈലിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ടാർഗറ്റ് പൂർത്തിയാക്കാത്ത മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞ എംടി രമേശ്‌, എസ്‌ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം. ശില്പശാല, വാർഡ് സമ്മേളനം തുടങ്ങിയവ നടത്താത്ത മണ്ഡലം പ്രസിഡന്റുമാരെ മാറ്റേണ്ടി വരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്‌ യോഗത്തെ അറിയിച്ചു.എന്നാൽ മണ്ഡലം പ്രസിഡന്റ്റുമാരും മനുഷ്യനാണെന്ന് ജെ ആർ പദ്മകുമാർ തിരിച്ചടിച്ചു. ഓണവും ശ്രീകൃഷ്ണ ജയന്തിയും മണ്ഡലം പ്രസിഡന്റുമാർക്കും ഉണ്ടെന്നു എല്ലാവരും ഓർക്കണം.പാർട്ടി നേതൃത്വം ഓൾ ഇന്ത്യ റേഡിയോ പോലെ പെരുമാറരുത്. പ്രവർത്തകർക്ക് പറയാനുള്ളതും കേൾക്കണം. അവർ മെഷീൻ ആണെന്ന് വിചാരിക്കരുതെന്നും പദ്മകുമാർ വിമർശിച്ചു. എന്നാൽ പരിപാടി നടത്തിയില്ലെങ്കിലും തിയതി സംസ്ഥാന നേതൃത്വത്തെ അറിയിക്കേണ്ടത് മണ്ഡലം പ്രസിഡന്റുമാരുടെ കടമയാണെന്ന് ജനറൽ സെക്രട്ടറി എസ്‌ സുരേഷ് വാദിച്ചു. ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നവർക്കേ മണ്ഡലം പ്രസിഡന്റുമാരുടെ കഷ്ടപ്പാടുകൾ അറിയുള്ളു എന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോപകുമാർ മറുപടി നൽകി. കമ്പനി നടത്തും പോലെ പാർട്ടിയെ കൊണ്ടുപോകാനാവില്ല. താഴെ തട്ടിൽ പ്രവർത്തകർക്കു അമിത ജോലിഭാരമാണുള്ളത്. പ്രതിഫലം കൊടുക്കാതെയാണ് അവരെ കൊണ്ടു ജോലി ചെയ്യിക്കുന്നത്. അവർക്കും കുടുംബമുണ്ടെന്നു പാർട്ടി മറക്കരുത്. പല മണ്ഡലം പ്രസിഡന്റ്റുമാരും രാജി സന്നദ്ധത അറിയിച്ചതായും എം വി ഗോപകുമാർ യോഗത്തിൽ തുറന്നടിച്ചു.

Advertisement