ചങ്ങനാശ്ശേരി. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ലിഫ്റ്റ് സംവിധാനത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലെത്തിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചേരുവാൻ ആവശ്യമായ രണ്ടാമത്തെ ഫുട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ് സൗകര്യം എന്നിവ ഉണ്ടായിരുന്നില്ല. ട്രെയിനുകൾ നിർത്തുന്ന രണ്ടും മൂന്നും നമ്പർ പ്ലാറ്റ്ഫോമിലേക്ക് പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും ഭാരമുള്ള ലഗേജുമായി വരുന്ന യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.
ഈ സാഹചര്യം പരിഗണിച്ച് താൻ നടത്തിയ ഇടപെടലിന്റെ ഫലമായി ഡിവിഷൻ ഫണ്ടിൽ നിന്നാണ് രണ്ടാമത്തെ ഫുട്ട് ഓവർ ബ്രിഡ്ജിനോടു ചേർന്നുള്ള ഹെവി ഡ്യൂട്ടി വ്യാവസായിക ലിഫ്റ്റിന്റെ നിർമ്മാണം ആരംഭിച്ചതെന്നും, ഇപ്പോൾ അത് അവസാനഘട്ടത്തിലാണെന്നും എംപി വ്യക്തമാക്കി. 14 യാത്രക്കാർക്ക് ഒരേസമയം കയറാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ലിഫ്റ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ സ്റ്റേഷനിലെ യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടും.
“യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് മുതിർന്ന പൗരന്മാരും, രോഗികളും, ഭാരമുള്ള ലഗേജുമായി യാത്ര ചെയ്യുന്നവരും പ്ലാറ്റ്ഫോമുകളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്,” എംപി പറഞ്ഞു.
ലിഫ്റ്റിന്റെ കമ്മീഷനിംഗ് ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയാക്കി മൂന്നു മാസത്തിനകം യാത്രക്കാർക്ക് ഉപയോഗത്തിന് തുറന്നുകൊടുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.




































