തൃശ്ശൂർ. പാലിയേക്കരയിൽ ടോൾ നിരക്ക് ഉയർത്തി.പ്രതിവർഷം സാധാരണ നിലയിൽ നിരക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി.ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവയ്പിച്ച ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക.കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി.ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്
കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല.ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും.ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും
ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും.മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ 9 വരെ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചിരിക്കുകയാണ്



































