തിരുവനന്തപുരം: പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ മാറനല്ലൂർ സ്വദേശി അനീഷിന് 55 വർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷ. തിരുവനന്തപുരം അതിവേഗം കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും നാല് മാസുവും കൂടുതൽ തടവ് അനുഭവിക്കണം.
2019- 20 കാലഘട്ടങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടിയുടെ അമ്മയെ പ്രതി രണ്ടാമത് വിവാഹം കഴിച്ചത്. തുടർന്ന് നാഗർകോവിലിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് അമ്മയില്ലാത്ത സമയത്ത് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ആന്ധ്രയിലും വിശാഖപട്ടണത്തുവെച്ചും കുട്ടിയെ പീഡിപ്പിച്ചു. പീഡനവിവരം അച്ഛനെയും സഹോദരനെയും അറിയിക്കാൻ ശ്രമിച്ചപ്പോൾ മർദ്ദിക്കുകയും ചെയ്തു. തിരുവനന്തപുരം തിരുമലയിൽ താമസിക്കുമ്പോഴാണ് പീഡന വിവരം കുട്ടി ബന്ധുകളോട് പറഞ്ഞത്. ഇവർ ഇടപ്പെട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഒരു കൊലക്കേസിലും പ്രതിയായ ഇയാൾ മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് പല സംസ്ഥാനങ്ങളിലും പോയിരുന്നത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കച്ചവടത്തിനും വിട്ടിരുന്നു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ ആർ അരവിന്ദ് എന്നിവർ ഹാജരായി. പൂജപ്പുര ഇൻസ്പെക്ടർ ആയിരുന്നു വിൻസന്റ് എം എസ് ദാസ്, ആർ റോജ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 29 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി.
































