പത്തനംതിട്ട : സംസ്ഥാനം നേരിടുന്ന
ഏറ്റവും വലിയ സാമൂഹിക ഭീഷണികൾ വന്യജീവി ആക്രമണവും തെരുവ് നായ ശല്യവും ആണന്ന് ജോസ് കെ.മാണി എം.പി. ജനവാസ മേഖലകളിലേക്ക് വരുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുകയോ പിടികൂടി കൂട്ടിലടക്കിയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക,വനനിയമങ്ങൾ കാലോചിതമായി പുനർപരിശോധിക്കുക,
തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടീൽ നടത്തുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് (കെ സി സി )കറണ്ട് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ സംഘടിപ്പിച്ച സായ്ഹന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലകളിൽ മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ വെടിവെച്ചോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ കൊലപ്പെടുത്തിയാൽ അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസ് എടുക്കാൻ പാടില്ല എന്ന കർശന നിർദേശം കേന്ദ്ര ഗവൺമെൻറ് സംസ്ഥാനങ്ങൾക്ക് നൽകണം. അപകടകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാമെന്ന വ്യവസ്ഥ 1972 ലെ കേന്ദ്രഭന്യജീവി സംരക്ഷണം നിയമത്തിലുണ്ട്. സ്വയരക്ഷയ്ക്ക് വന്യമൃഗങ്ങളെ കൊലപ്പെടുത്തേണ്ടി വന്നാൽ മനുഷ്യർക്കെതിരെ കേസെടുക്കാൻ പാടില്ലെന്ന കർശന നിർദേശം സംസ്ഥാന സർക്കാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനവാസ മേഖലകളിലെ മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനുള്ള പൂർണ്ണ ചുമതല പോലീസിന് നൽകണം.ഇരുചക്ര വാഹനങ്ങളിലും കാൽനടയായും കേരളത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് അതിരൂഢമായ തെരുവുനായ ശല്യം മൂലം സംജാതമായിരിക്കുന്നത്.തെരുവ് നായകളെ കൂട്ടത്തോടെ പിടികൂടി വന്യമൃഗങ്ങൾക്ക് ആഹാരം ആയി ഉൾ വനങ്ങളിൽ കൊണ്ട് തുറന്നു വിടണം.അങ്ങനെ ചെയ്താൽ ക്രൂര വന്യമൃഗങ്ങൾ ജനവാസ മേഖലകൾ ഇറങ്ങുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്താ കുറിയാകോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.
ബിലിവേഴ്സ് ഈസ്റ്റൺ ചർച്ച് പരമാദ്ധ്യക്ഷൻ സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ, സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, മുൻ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് സജി അലക്സ്, ജില്ലാ പ്രസിഡൻ്റ് ഫാ. ജോൺസൺ കല്ലിട്ടേതിൽ കോറെപ്പിസ്കോപ്പാ,
കറൻ്റ് അഫേഴ്സ് കമ്മീഷൻ സംസ്ഥാന ചെയർമാൻ ജോജി പി. തോമസ്, വൈസ് പ്രസിഡൻ്റ് അനീഷ് തോമസ്, ജില്ലാ ചെയർമാൻ രഞ്ചു എം. ജോയി, റവ. ഷാജി കെ. ജോർജ്, അഡ്വ. ബോബി കാക്കനാപ്പള്ളി, ബിജിമോൻ പൂമുറ്റം, കൺവീനർ അനൂപ് വി. തോമസ്, അബി എബ്രഹാം കോശി, റോണി ചേലമറ്റം, ഷിബു വർഗീസ്, ഷിജോ കെ മാത്യു, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഡെന്നീസ് സാംസൺ എന്നിവർ പ്രസംഗിച്ചു.
ഈ വിഷയത്തിൽ സഭ പിതാക്കന്മാരുടെ ആശങ്ക അറിയിച്ചുള്ള കത്തുകൾ, മലയോര മേഖലയിലെ ഇടവകയിൽ നിന്ന് വികാരിന്മാരും, അംഗങ്ങളും ഒപ്പിട്ട നിവേദനങ്ങൾ എന്നിവ ഗവർണ്ണർ, മുഖ്യമന്ത്രി, കേന്ദ്ര വനം മന്ത്രി, സംസ്ഥാന വനം മന്ത്രി, കേരളത്തിലെ ലോകസഭ, രാജ്യസഭ എം.പിന്മാർ എന്നിവർക്ക് നൽകും. തുടർന്ന് മലയോര ജില്ലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.






































