ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികള്‍ പുഴയിലിറങ്ങി; അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

Advertisement

പത്തനംതിട്ട: പത്തനംതിട്ട അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അജ്സല്‍ അജിയുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഒഴുക്കില്‍ മറ്റൊരു വിദ്യാര്‍ഥി നബീല്‍ നിസാമിനായി തിരച്ചില്‍ തുടരുകയാണ്.
ഉച്ചയ്ക്ക് 12:50 ഓടെ പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. അജീബ് – സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സല്‍ അജി.
ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. തടയിണയുടെ ഭാഗത്ത് എത്തിയപ്പോള്‍ കുട്ടികള്‍ കാല്‍വഴുതി ഒഴിക്കില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.
അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ചില കുട്ടികള്‍ ഭയന്ന് ഓടിപ്പോയി. ചിലര്‍ ബഹളം കൂട്ടി നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Advertisement