തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ നിന്ന് രാജിവയ്ക്കണമെന്ന നിലപാടിലുറച്ച് കോൺഗ്രസിലെ മിക്ക നേതാക്കളും.യുവജന വനിതാ നേതാക്കളും പാർട്ടി സംസ്ഥാന നേതൃത്വവും കൈവിട്ടതോടെ രാജി മാത്രമാണ് ഇനി രാഹുലിന് മുമ്പിലുള്ള ഏക വഴി.നാല് ദിക്കുകളിൽ നിന്നും രാഹുലിന് രാജി സമ്മർദ്ദമേറിയതോടെ മറ്റ് മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയിലാണ് രാഹുൽ. ഇന്ന് വൈകിട്ടോടെ രാഹൂൽ രാജിവെച്ചേക്കുമെന്നാണ് സൂചന. രാഹുൽ രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാദ്ധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനൊരുങ്ങുകയാണ് കോൺഗ്രസ്. രാഹുൽ രാജി വച്ചാൽ ഉപതിരെഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതിലാണ് ഉപദേശം തേടുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. രാഹുൽ രാജി വച്ചില്ലെങ്കിൽ പ്ലാൻ ബി ആയി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്നത് വിവരങ്ങൾ.
എന്നാൽ രാഹുലിന്റെ രാജിയെ എതിർക്കുന്ന ഒരു വിഭാഗവും കോൺഗ്രസിനുളളിലുണ്ട്. രാജിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ അടൂരിലെ വീട്ടിൽ ചർച്ചകൾ തുടരുകയാണ്. പാലക്കാട്ടെ നേതാക്കൾ രാഹുലുമായി ഇന്നലെ രാത്രി ചർച്ച നടത്തിയിരുന്നു. വാർത്തകൾ ഓരോന്നായി പുറത്ത് വന്നതോടെ അടൂരിലെ വീട്ടിൽ നിന്ന് രാഹൂൽ പുറത്തിറങ്ങിയിട്ടില്ല. രാജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത വരുത്താനായി രാഹുൽ ഇന്നലെ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് വിലക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ ചില നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്.





































