സർക്കാർ ആശുപത്രികളിലെ പരാതി പരിഹാര സമിതി പുനഃസംഘടിച്ചു

Advertisement

തിരുവനന്തപുരം. സർക്കാർ ആശുപത്രികളിൽ നിന്ന് വ്യാപക പരാതികൾ ഉയരുന്നതിനിടെ പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പ്.ആശുപത്രികളിൽ നിന്നുയരുന്ന ആഭ്യന്തര പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യം. മുൻ അഡീഷണൽ നിയമ സെക്രട്ടറി എൻ ജീവൻ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാതികൾ കേൾക്കുക.

പരിമിതികളിൽ നട്ടംതിരിയുന്ന പ്രധാന സർക്കാർ ആശുപത്രികളിൽ നിന്നുള്ള പരാതികൾ സിസ്റ്റത്തിനുള്ളിൽ തന്നെ പരിഹരിക്കുന്നതിന് സർക്കാർ നീക്കം തുടങ്ങി. പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ്സ് ചട്ടപ്രകാരമാണ് പരാതി പരിഹാര സമിതി പുനസംഘടിപ്പിച്ചത്.
മുൻ അഡീഷണൽ നിയമ സെക്രട്ടറി എൻ ജീവൻ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചത്.മുൻ ചീഫ് കൺസൾട്ടൻ്റും പോലീസ് സർജനുമായ ഡോ. PB ഗുജറാൾ,ന്യൂറോളജിസ്റ്റും, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ലീഗൽ സെൽ ചെയർമാനുമായ ഡോ. വി ജി പ്രദീപ്കുമാർ എന്നിവരാണ് സമിതി അംഗങ്ങൾ.
ആശുപത്രികളിൽ നിന്നുയരുന്ന ആഭ്യന്തര പരാതികൾ സമിതി കേൾക്കും. ഉപകരണക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങിയ കാര്യവും, ശസ്ത്രക്രിയ ഉപകരണം കാണാതായെങ്കിൽ ആ പരാതികളും, വകുപ്പുകളിൽ പരാധീനതകൾ ഉണ്ടെങ്കിൽ HOD മാരുടെയും ഡോക്ടേഴ്സിൻ്റെയും മുഴുവൻ പരാതികളും ഇനിമുതൽ പരാതി പരിഹാര സമിതിയുടെ പരിഗണനയ്ക്ക് എത്തുമെന്ന് സാരം. സർക്കാർ മെഡിക്കൽ കോളേജുകളിലെ എച്ച് ഒ ഡിമാർ നടത്തിയ പരസ്യ പ്രതികരണങ്ങളും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് പരാതി പരിഹാര സമിതി പുനഃസംഘടിപ്പിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.

Advertisement