ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് ആശ്വാസം

Advertisement

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് ആശ്വാസം. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിലുള്ള സമയം എന്ന നിലയിലാണ് വീണ്ടും കേസ് പരിഗണിക്കും വരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുത് എന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെയും ഇന്നുമായി നടന്ന വാദത്തില്‍ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, പിന്നീട് മറ്റ് ബന്ധങ്ങള്‍ക്ക് താന്‍ തടസമാകും എന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കി എന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്നത് ക്രിമിനല്‍ കുറ്റകൃത്യത്തെ ആകര്‍ഷിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ നിലപാട്. വേടന് എതിരെ സമാനമായ മറ്റ് കേസുകളില്‍ ഉണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റ് പരാതികളുടെ മെറിറ്റിലേക്ക് പോകേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. അതേസമയം, വേടന് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചത്.
യുവതിയുടെ മാനസിക സമ്മര്‍ദത്തിന് കാരണം താനല്ലെന്ന വാദമായിരുന്നു വേടന്‍ കോടതിയില്‍ ഉന്നയിച്ചത്. പരാതിക്കാരി 2021 ല്‍ തന്നെ മാനസിക സമ്മര്‍ദത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് കോടതിയില്‍ അറിയിച്ച വേടന്‍ പരാതിക്കാരിയുടെ വാട്സ്ആപ് ചാറ്റുകളും ഹാജരാക്കി.

Advertisement