തൃശൂര്‍ വോട്ട് കൊള്ള; വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും

Advertisement

തൃശൂർ: തൃശൂർ വോട്ട് കൊള്ളയില്‍ വ്യാജ വോട്ടറായി പേര് ചേർത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും.
പൂങ്കുന്നത്തെ ക്യാപിറ്റല്‍ C4-ല്‍ താമസിക്കാതെ വോട്ട് ചേർത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണെന്ന് അയല്‍വാസിയുടെ വെളിപ്പെടുത്തൽ.

നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകള്‍ ലഭിച്ചു. വോട്ടർ ഐഡി നമ്ബർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്.

ക്യാപിറ്റല്‍ വില്ലേജ് C4 ഫ്‌ലാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് അജയകുമാറിന്റെ പോളിംഗ് ബൂത്ത് ശാസ്തമംഗലത്തെ എൻഎസ്‌എസ്‌എച്ച്‌എസ്‌എസിലായിരുന്നു. തൃശൂരിലെ അജയകുമാർ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാർ എന്നത് അയല്‍വാസി സ്ഥിരീകരിച്ചു.

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയില്‍ ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്ബില്‍ വീടും, പോളിംഗ് സ്‌റ്റേഷൻ ശാസ്തമംഗലം എൻഎസ്‌എസ് സ്‌കൂളും തന്നെയാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിലേക്കാണ് തൃശൂരിലെ വോട്ടുകൊള്ള എത്തി നില്‍ക്കുന്നത്.

അതേസമയം, തൃശ്ശൂർ പൂങ്കുന്നത്തെ ഫ്‌ലാറ്റില്‍ വീട്ടമ്മ അറിയാതെ ചേർത്ത വ്യാജ വോട്ടുകള്‍ ആബ്‌സെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കിയതായാണ് താൻ ഓർക്കുന്നത് എന്ന് തെരഞ്ഞെടുപ്പ് കാലത്തെ ബൂത്ത് ലെവല്‍ ഓഫീസർ ആയിരുന്ന ആനന്ദ് സി. മേനോൻ പറഞ്ഞു. ചട്ടപ്രകാരം പരിശോധന നടത്തിയാണ് വോട്ടർമാരെ ചേർത്തത്. വ്യാജന്മാർ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കില്‍ അത് എങ്ങനെയെന്ന് അറിയില്ല. ബിഎല്‍ഒ ചുമതല ആദ്യമായാണ് നിർവഹിക്കുന്നതെന്നും പരിചയക്കുറവ് ഉണ്ടായിരുന്നെന്നും ആനന്ദ് സി. മേനോൻ പറഞ്ഞു.

Advertisement