കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിതീകരിച്ച് പൊലീസ്. മകന്റെ ആക്രമണത്തില്‍ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് അമ്മ പത്മാവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍.
സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൈപറമ്പില്‍ പത്മാവതി (71)യുടെ മരണത്തിലാണ് മകൻ ലിനീഷ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. പത്മാവതിയെ വീട്ടു മുറ്റത്തു അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ലിനീഷ് കാല്‍മുട്ടുകൊണ്ട് അമ്മ പത്മാവതിയുടെ നെറ്റിയില്‍ ഇടിക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തില്‍ പത്മാവതിയുടെ വാരിയെല്ലുകളും പൊട്ടിയതായി പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.






































