വീട്ടിൽ വെള്ളം കുടിക്കാനെത്തിയ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; താമരശ്ശേരിയിൽ 72കാരൻ അറസ്റ്റിൽ

Advertisement

കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72 വയസ്സുകാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. മേയ് 15ന് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയുടെ സ്ഥിതി സംബന്ധിച്ച് ഡോക്ടർ നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.

പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ പോവുകയും ഇടയ്ക്ക് ഇയാളുടെ വീട്ടില്‍ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു, ഈ അവസരം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മൊഴിയിൽ വ്യക്തമായത്. പ്രതിയുടെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ വീട്ടില്‍ ആരും ഉണ്ടാവാറില്ല. ഇയാളുടെ മക്കളുടെ വിവാഹം കഴിഞ്ഞതാണ്. പലതവണ ഇയാള്‍ പീഡിപ്പിച്ചതായാണ് വിവരം.

പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ എഴുപത്തിരണ്ടുകാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കിയിരുന്നു. രണ്ടു മാസത്തിനു ശേഷം ഡിഎൻഎ ഫലം വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement