ഐടി കമ്പനി ഉടമയെ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണി, കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

Advertisement

ഐടി കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. കമ്പനി ഉടമയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍പ് ജോലി ചെയ്തിരുന്ന തൃശൂര്‍ ചാവക്കാട് വലപ്പാട് വീട്ടില്‍ ശ്വേത ബാബു, ഭര്‍ത്താവ് കൃഷ്ണരാജ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി ഉടമയുടെ പരാതിയിലാണ് നടപടി.
ഐടി കമ്പനി ഉടമയ്ക്ക് ശ്വേതയുമായി വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞു പരത്തുമെന്നും രഹസ്യ ചാറ്റുകള്‍ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും ബലാത്സംഗക്കേസില്‍ പെടുത്തുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി. തുടര്‍ന്ന് ഈ മാസം 27ന് കമ്പനിയിലെ മൂന്നു ജീവനക്കാരെ ഇവര്‍ ഹോട്ടലില്‍ വിളിച്ചു വരുത്തി. 30 കോടി രൂപ നല്‍കണമെന്നും അതിന്റെ ഉറപ്പിനായി മുദ്രപ്പത്രത്തില്‍ കമ്പനി ഉടമയെക്കൊണ്ട് ഒപ്പുവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

കൂടാതെ 10 കോടി രൂപ കൃഷ്ണരാജിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും 10 കോടി രൂപയുടെ വീതം 2 ചെക്കുകള്‍ നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കമ്പനി ഉടമയുടെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിച്ചു. പിറ്റേന്ന് 20 കോടിയുടെ ചെക്കുകളും വാങ്ങി. 10 കോടി രൂപ ഉടന്‍ നല്‍കാമെന്ന് പ്രതികളെ അറിയിച്ചശേഷം ഐടി കമ്പനി ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു.

Advertisement