വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്തിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് തദ്ദേശഭരണവകുപ്പ്

Advertisement

തിരുവനന്തപുരം. തേവലക്കരയിൽ ഹൈസ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്തിന്
വീഴ്ച പറ്റിയെന്ന് സമ്മതിച്ച് തദ്ദേശഭരണവകുപ്പ്. സുരക്ഷാ ഭീഷണിയുളള രീതിയിൽ വൈദ്യുതി
ലൈൻ കടന്നുപോകുന്നത് റിപോർട്ട് ചെയ്യാത്തതിൽ അസിസ്റ്റൻറ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത
കുറവ് ഉണ്ടായെന്ന് റിപോർട്ട് തുറന്നു സമ്മതിക്കുന്നു. അനുമതിയില്ലാതെ നിർമ്മിച്ച സൈക്കിൾ ഷെഡ്
പൊളിച്ച് നീക്കുകയായിരുന്നു ഉചിതമെന്നും റിപോർട്ടിൽ പറയുന്നുണ്ട്.അനധികൃത നിർമാണം
ക്രമവൽക്കരിക്കണമെന്ന നിർദേശം അവഗണിച്ച സ്കൂൾ മാനേജ്മെൻറിനെതിരെയും റിപ്പോർട്ടിൽ
കുറ്റപ്പെടുത്തലുണ്ട്.

തേവലക്കരയിൽ എട്ടാം ക്ളാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച രണ്ടാമത്തെ റിപോർട്ടിലാണ് വീഴ്ച തുറന്ന് സമ്മതിക്കുന്നു.എങ്ങും തൊടാതെയുളള ആദ്യ
റിപോർട്ട് മന്ത്രി എം.ബി.രാജേഷ് തളളിയതോടെയാണ് വീഴ്ച സമ്മതിച്ച് പുതിയ റിപോർട്ട് സമർപ്പിച്ചത്.
സ്കൂൾ കെട്ടിടത്തിൻെറ ചുവരിനോട് ചേർന്ന് തന്നെയാണ് സൈക്കിൾ ഷെഡ് നിർമ്മിച്ചത് ഷെഡിൻെറ മേൽക്കൂരക്ക് 88cm മുകളിലൂടെയാണ് ലോ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നത് സ്ഥല പരിശോധന നടത്തിയപ്പോൾ ദൂരപരിധി
പാലിക്കാതെ ലൈൻ കടന്നുപോകുന്നത് റിപോർട്ട് ചെയ്യാത്തതിൽ മൈനാഗപ്പളളി പഞ്ചായത്ത് അസിസ്റ്റൻറ്
എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായിഎന്നാണ് റിപോർട്ടിലെ കണ്ടെത്തൽ.അനധികൃതമായി
നിർമ്മിച്ച സൈക്കിൾ ഷെഡ് ക്രമവൽക്കരിക്കാൻ സ്കൂൾ മാനേജ്മെൻറിനോട് നിർദ്ദേശിക്കുന്നതിന്
പകരം ഷെഡ് അടിയന്തിരമായി പൊളിച്ച് നീക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു ഉചിതമെന്നും
ചീഫ് എഞ്ചിനീയറുടെ റിപോർട്ടിൽ പറയുന്നു. 27 കൊല്ലം പഴക്കമുളള കെട്ടിടത്തോട് ചേർന്ന്
നിർമ്മിച്ച സൈക്കിൾ ഷെഡിന് കെട്ടിട നിർമ്മാണ ചട്ട പ്രകാരം പഞ്ചായത്തിൽ നിന്ന് അനുമതി
വാങ്ങിയിട്ടില്ല.സൈക്കിൾ ഷെഡിന് KSEBയിൽ നിന്നും അനുമതി വാങ്ങിയിട്ടില്ല.അനുമതിയില്ലാതെ
നടത്തിയ നിർമ്മാണം ക്രമവൽക്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം നിർദ്ദേശം
നൽകിയിട്ടും സ്കൂൾ മാനേജ്മെൻറ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപോർട്ട് കുറ്റപ്പെടുത്തുന്നു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതു കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിന്
തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയർക്ക് പുറമേ സ്കൂൾ മാനേജ്മെൻറ് പ്രതിനിധി,പി.ടിഎ പ്രതിനിധി
ഹെഡ്മാസ്റ്റർ, സ്ഥലപരിധിയിലെ KSEB പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കണമെന്നും
റിപോർട്ട് സർക്കാരിനോട് ശുപാർശ ചെയ്യുന്നുണ്ട്

Advertisement