മഞ്ഞുമ്മല്‍ ബോയ്സ് കേസ്: സൗബിന് മുൻകൂര്‍ ജാമ്യത്തില്‍ തുടരാം; ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

Advertisement

ന്യൂഡല്‍ഹി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിറിന് മുൻകൂർ ജാമ്യത്തില്‍ തുടരാം.

സൗബിൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നല്‍കിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഇടപെടാതെ സുപ്രീംകോടതി.

കേസിലെ പരാതിക്കാരൻ അരൂര്‍ സ്വദേശി സിറാജാണ് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. ഇത് സിവില്‍ തര്‍ക്കമല്ലേയെന്നും, കേസുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇതോടെ, മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് സിറാജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവര്‍ കോടതിയെ അറിയിച്ചു.

ചിത്രത്തിന്‍റെ നിർമാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ക്കാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭവിഹിതത്തിന്‍റെ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്‍റെ പക്കല്‍ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നല്‍കിയില്ലെന്നുമാണ് സിറാജ് പരാതി നല്കിയിരുന്നത്.

Advertisement