കാസർകോട്:
മഴയ്ക്കൊപ്പം പച്ചക്കറി വിപണിയില്‍ വില കുതിച്ചുയരുന്നു. ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി.
കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ലെത്തി. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില പൊടുന്നനെയാണ് 35-ലേക്കുയർന്നത്.
കഴിഞ്ഞദിവസംവരെ 20 രൂപയായിരുന്നു തക്കാളി വില. ചേനവില 80-ല്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കയ്പവില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലെത്തിയതും പെട്ടെന്നാണ്.
മുരിങ്ങക്കായ, പച്ചക്കായ വിലയില്‍ മാത്രമാണ് അല്‍പം ആശ്വാസമുള്ളത്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 50 രൂപവരെ ഉയർന്ന മുരിങ്ങയ്ക്ക് വില 50 രൂപയാണ്. കറിക്കായ വില 30-നും 40-നുമിടയിലാണ്. ഇലക്കറികളില്‍ ചീര വിപണിയില്‍ അന്യമാണ്.
കിഴങ്ങുവർഗങ്ങളില്‍ ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) വിലയില്‍ മാറ്റമില്ല. പച്ചക്കറിവിലയില്‍ അടുക്കള ബജറ്റിനെ പിടിച്ചുനിർത്തിയിരുന്ന ചക്കക്കാലം അവസാനിച്ചുതുടങ്ങിയതോടെ വീട്ടമ്മമാർ ചക്കക്കുരുവിലേക്കും പപ്പായയിലേക്കും ഇലക്കറികളിലേക്കും തിരിഞ്ഞുതുടങ്ങി.

































