ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾക്കെതിരായ വെള്ളാപ്പള്ളി നടേശൻ്റെ പരാമർശം വിവാദമാകുന്നു

Advertisement

കോട്ടയം :ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍. തന്ത്രപൂര്‍വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാന്‍ ലീഗ് ശ്രമിക്കുന്നെന്നും ഒരു ക്രിസ്ത്യന്‍ സമുദായം ഇപ്പോഴേ അധികാരത്തില്‍ എത്താന്‍ ശ്രമം തുടങ്ങിയെന്നും എന്നാല്‍ കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ടെന്നും എസ് എന്‍ ഡി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോട്ടയത്ത് എസ് എന്‍ ഡി പി യോഗം ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ക്രിസ്ത്യാനിക്കും, മുസ്ലിമിനും ഒക്കെ ജാതി പറയാം. ഈഴവന് മാത്രം ജാതി പറയാന്‍ പറ്റില്ല എന്നാണ് പലരുടെയും നിലപാട്. വിശ്വാസമുള്ള പാര്‍ട്ടിയില്‍ ഈഴവ സമുദായഅംഗങ്ങള്‍ വളര്‍ന്ന് വലുതാകണം. ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്പോള്‍ തന്നെ അധികാരത്തില്‍ പ്രാതിനിധ്യത്തിലെത്തണമെന്ന് തീരുമാനിച്ചു കഴിഞ്ഞ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അധികാരത്തില്‍ നമുക്ക് പ്രാതിനിധ്യം വേണമെന്നും നമ്മുടെ അംഗങ്ങളെ ഓരോ പാര്‍ട്ടിയിലും അധികാരത്തില്‍ എത്തിക്കണമെന്നും രാഷ്ട്രീയ ശക്തിയായി സംഘടന മാറണമെന്നും നടേശന്‍ പറഞ്ഞു.

കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്. ഒരു കോളജ് തന്നിട്ട് തുടങ്ങിയ കാലത്തെ കോഴ്‌സുകള്‍ മാത്രമെ ഇപ്പഴുമുള്ളൂ. എന്നാല്‍ മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. മലപ്പുറത്തു നിന്ന് പറയുന്നത് നോക്കി ഭരിച്ചാല്‍ മതി എന്നതാണ് നാട്ടിലെ അവസ്ഥ. സൂംബ ഡാന്‍സിന് എന്താണ് കുഴപ്പം. ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ലു. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന സര്‍ക്കാരാണ് ഇവിടെ ഉള്ളത്. സ്‌കൂള്‍ സമയ മാറ്റം കോടതി വിധി പ്രകാരമാണ് നടപ്പാക്കിയത്. ഉടന്‍ സമസ്ത പറഞ്ഞത് ഓണവും ക്രിസ്തുമസ് അവധി വെട്ടി കുറക്കാനാണ്. അവര്‍ക്ക് ഒരു അരമണിക്കൂര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ആകില്ല. ഇതാണോ മതേതരത്വം..

മലപ്പുറം മാത്രമല്ല, തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ് വേണം എന്നാണ് ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. തന്ത്രപൂര്‍വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാന്‍ ആണ് ലീഗിന്റെ ശ്രമം. ഒന്നായി നിന്ന് ഒരുമിച്ച് മുന്നേറി വലിയ ശക്തിയായി മാറി സാമൂഹിക നീതി ഉറപ്പാക്കണം. .നായാടി മുതല്‍ നസ്രാണി വരെ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും യോഗം ജനറല്‍ സെക്രട്ടറി ആവര്‍ത്തിച്ചു.

Advertisement