തേവലക്കര സ്കൂളിൽ ഷോക്കേറ്റ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. കൊല്ലം എ.ഇ.ഒയോട് വിശദീകരണം തേടുകയും സ്കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്യും. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. മാനേജ്മെന്റിനെതിരെ നടപടിക്ക് വകുപ്പിന് അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിഥുന്റെ മരണത്തിൽ സ്കൂളിന് ഗുരുതര വീഴ്ച സംഭവിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് കൈമാറി. ‘പ്രധാനാധ്യാപികയ്ക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായില്ല’ എന്നും ‘സ്കൂളിൽ സുരക്ഷാ പ്രോട്ടോക്കോൾ നടപ്പാക്കിയില്ല’ എന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, അനധികൃത നിർമ്മാണം തടഞ്ഞില്ലെന്നും, ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചെന്നും സുരക്ഷാ പരിശോധന വേണ്ടവിധം നടത്തിയില്ലെന്നും ഫിറ്റ്നസ് നൽകിയത് വേണ്ടവിധം പരിശോധിക്കാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടികളിലേക്ക് സർക്കാർ കടക്കുന്നത്.
































