ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം തടഞ്ഞു. സംസ്കാരത്തിന് തൊട്ടുമുന്‍പാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലുണ്ടായത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് തിരിച്ചുകൊണ്ടുപോയി. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെെ കോണ്‍സുലേറ്റിലേക്ക് വിളിപ്പിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടക്കുന്നു.
മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഷാര്‍ജയില്‍ നടത്താനുള്ള നീക്കം തടയണമെന്ന് അമ്മ ശൈലജ അപേക്ഷിച്ചിരുന്നു. വിപഞ്ചികയുടേയും കുഞ്ഞിന്‍റെയും മൃതദേഹം നാട്ടിലെത്തിക്കണം. നാട്ടില്‍ സംസ്കരിക്കണമെന്നും ഇതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും അമ്മ ഷൈലജ ആവശ്യപ്പെട്ടു.
യുവതി ജീവനൊടുക്കിയതില്‍ അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറിയേക്കും. അതിനിടെ മകളുടേയും പേരക്കുട്ടിയുടേയും മരണത്തില്‍ ഔദ്യോഗികമായി പരാതി നല്‍കുന്നതിനായി വിപഞ്ചികയുടെ അമ്മ ഷാര്‍ജയിലെത്തി. അതേസമയം വിപഞ്ചികയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ എന്നു നടക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു
നിലവില്‍ കുണ്ടറ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷിക്കും. തുടര്‍നടപടികളുടെ ഭാഗമായി കേസ് ക്രൈബ്രാഞ്ചിനു കൈമാറിയേക്കും. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്, സഹോദരി, അച്ഛന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദേശത്തായതിനാല്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയേക്കും.എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നേ വിപഞ്ചികയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിപഞ്ചികയുടേയും കുഞ്ഞിന്‍റേയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നുള്ള കുടുംബത്തിന്‍റെ ആരോപണം പരാതിയായി തന്നെ ഭരണകൂടത്തെ അറിയിക്കാനാണ് അമ്മ ഷാര്‍ജയിൽ എത്തിയത്.