ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച്‌ കോടതി

19
Advertisement

കൊച്ചി: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച്‌ കോടതി. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂർത്തിയായതിനാല്‍ പ്രതിയെ ഇനിയും കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹെെക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ജാമ്യവ്യവസ്ഥയും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചുമത്തി.

മാർച്ച്‌ 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി. ഇതിനിടെ മകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകള്‍ യുവതിയുടെ പിതാവ് പൊലീസിന് നല്‍കി. തുടർന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവില്‍ പോയ സുകാന്തിന്റെ മുൻകൂർ ജാമ്യം കോടതി നിരസിച്ചതോടെ ഇയാള്‍ കീഴടങ്ങി.

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത് വാദിച്ചു. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തില്‍ ഇനിയും കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും സുകാന്ത് വാദിച്ചു. ഫോണ്‍ ഫൊറൻസിക് പരിശോധനയ്‌ക്കായി നല്‍കിയിരിക്കുകയാണെന്നും ഇതിന്റെ ഫലം കിട്ടിയതിന് ശേഷം അതുമായി ചേർത്തുവച്ച്‌ പ്രതിയെ ചോദ്യം ചെയ്യണമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പോസിക്യൂഷൻ വാദിച്ചു. എന്നാല്‍ ജാമ്യം അനുവദിക്കാനായിരുന്നു കോടതിയുടെ തീരുമാനം.

Advertisement